വിളവെടുപ്പിന് ശേഷം കർഷകർക്ക് കൈത്താങ്ങാകാൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കിസാൻ തത്ക്കാൽ വായ്പ. കിസാൻ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളും 2 വർഷത്തെ കൃത്യമായ ഇടപാടുള്ളവർക്കും വായ്പ ലഭിക്കും. ഒറ്റയ്ക്കോ, 4 കർഷകരടങ്ങുന്ന ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. 5000 മുതൽ 50,000 രൂപ വരെ വായ്പ ലഭിക്കും. ജിഎസ്ടിയും കൺവീനിയൻസ് ഫീസും ഒഴികെ മറ്റ് പ്രോസസിംഗ് ചാർജുകൾ ഒന്നുംതന്നെ ഈടാക്കില്ല. യുജിസി പരിധിയുടെയോ, മുൻ വർഷത്തെ വാർഷിക വരുമാനത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും പരമാവധി വായ്പ നിശ്ചയിക്കുക. വിളവെടുപ്പിന് ശേഷമുളള അടിയന്തര ആവശ്യങ്ങൾക്കായി കർഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
അലങ്കാര മത്സ്യകൃഷിയുടെ വിപണി വിപുലീകരിക്കും: മന്ത്രി സജി ചെറിയാന്‍
കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ വെഞ്ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡും (കാവില്‍) സംയുക്തമായി
വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘കേരളത്തിന്റെ അലങ്കാര മത്സ്യകൃഷി സാധ്യതകള്‍’ എന്ന വിഷയത്തിലെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി അലങ്കാര മത്സ്യകൃഷി മേഖലയില്‍ 36.70 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയമായ അലങ്കാര മത്സ്യകൃഷിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. അലങ്കാരമത്സ്യ മൊത്ത ഉത്പാദനത്തിനും ആഭ്യന്തര വിപണനത്തിനും കയറ്റുമതിയ്ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച കമ്പനിയായ കാവിലിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2022- 23 വര്‍ഷങ്ങളിലായി 6.8 ലക്ഷം അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെയാണ് കാവില്‍ സ്വന്തമായി ഉത്പാദിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രധാന മന്ത്രി മത്സ്യ സമ്പാദയോജന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നടന്നു. ആന്‍ണിരാജു എം.എല്‍.എ അദ്ധ്യക്ഷനായി.
സംസ്ഥാനത്തെ അലങ്കാര മത്സ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനും മേഖലയില്‍ ശ്രദ്ധേയമായ വികസനം കൈവരിക്കുന്നതിനുമായാണ് മത്സ്യ വകുപ്പ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള 200 ഓളം അലങ്കാര മത്സ്യകര്‍ഷകര്‍, മത്സ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അലങ്കാര മത്സ്യമേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു. തേവര എസ്. എച്ച് കോളേജ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫിഷ് പ്രോസസ്സിംഗ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ പ്രൊഫസര്‍ ടി. വി അന്ന മേഴ്സി മുഖ്യ പ്രഭാഷണം നടത്തി. മത്സ്യ വിപണനത്തിനായുള്ള വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഐ.എ.എസ്, തിരുവനന്തപുരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, ഫിഷറീസ് ജോയിന്‍ ഡയറക്ടര്‍ ( അക്വാ ) എച്ച്.സലീം, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സ്മിത ആര്‍. നായര്‍
തുടങ്ങിയവര്‍ ഏകദിന ശില്പശാലയുടെ ഭാഗമായി.
കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ നോർവീജിയൻ തുടർനിക്ഷേപം
കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സി ഇ ഒ ആറ്റ്ലെ വിഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി.
ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനും ഓർക്കലെ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ ബ്രാൻഡായ ഈസ്റ്റേണിൻ്റെ 67 ശതമാനം ഓഹരിയും വാങ്ങിയ ഓർക്കലെ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന പ്രമുഖ നോർവീജിയൻ കമ്പനിയാണ്.
റിന്യൂവബിൾ എനർജി രംഗത്തും നിക്ഷേപം നടത്താൻ ഓർക്കലെ ആലോചിക്കുന്നുണ്ടെന്ന് ആറ്റ്ലെ പറഞ്ഞു.
കേരളം ലോകത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കേന്ദ്രമാണെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മത്സ്യ കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യൻ അംഗീകാരമുള്ള സീ ഫുഡ് കമ്പനികളുടെ 75 ശതമാനവുമുള്ളത്. നേന്ത്രക്കായ ,മരച്ചീനി, ചക്ക തുടങ്ങിയവയുടെ ഉൽപ്പാദനത്തിലും കേരളം മുമ്പിലാണ്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി ഭക്ഷ്യ സംസ്കരണ മേഖലക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറു കോടി രൂപയിലധികം നിക്ഷേപം നടത്തുന്നവർക്ക് പ്രത്യേക നോഡൽ ഓഫീസറെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തുന്നുണ്ട്- ഇതിൻ്റെ ഭാഗമായി ഓർക്കലെയുടെ തുടർ നിക്ഷേപത്തിന് ഹാൻഡ് ഹോൾഡ് സേവനം നൽകാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വികെ രാമചന്ദ്രൻ , വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സർക്കാരിൻ്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യൻ എംബസി കോൺസുലർ വെങ്കിടരാമൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഈസ്റ്റേൺ ഫുഡിൻ്റ നവാസ് മീരൻ ഇന്നലെ നടന്ന നിക്ഷേപക സംഗമത്തിൽ ഓർക്കലെയെ പ്രതിനിധീകരിച്ച് ഓൺലൈനിൽ പങ്കെടുത്തു.
അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ ക്ഷേമ- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനവും അക്കാദമിക് ബ്ലോക്ക്, മാതൃകാ പരിശീലന യൂണിറ്റ് എന്നിവയുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലയില്‍ കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മാതൃകാ തേന്‍ സംസ്‌കരണ യൂണിറ്റ്, ശീതീകരണ യൂണിറ്റ്, കൂണ്‍വിത്ത് ഉത്പാദന കേന്ദ്രം എന്നിവയും ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടി ഉദ്ഘാടനവും പുഷ്പ വിള നടീല്‍ വസ്തുക്കളുടെ വിതരണം, ആദിവാസി കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈ- ആട്ടിന്‍ കുട്ടികള്‍ എന്നിവയുടെ വിതരണോദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു.

ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ആട്ടിന്‍കുട്ടികളും തെങ്ങിന്‍ തൈകളും വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 2000 തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. തിരുനെല്ലി തേന്‍ സംസ്‌കരണ യൂണിറ്റിലൂടെ ബ്രാന്റ് ചെയ്ത തേനിന്റെ ആദ്യ വില്‍പ്പന മന്ത്രി നിര്‍വഹിച്ചു. തിരുനെല്ലി പട്ടികവര്‍ഗ്ഗ സേവന സംഘം പ്രസിഡന്റ് എന്‍.ബി. വിജയന്‍, സെക്രട്ടറി ഇ.എസ്. സുനോജ് എന്നിവര്‍ ഏറ്റുവാങ്ങി. കൂണ്‍ കര്‍ഷക ബീന ശശി കൂണ്‍ വിത്തും ചന്ദ്രമതി നെല്ലാറ ആടിന്‍ കുട്ടിയെയും ധനേഷ് നെല്ലാറ തെങ്ങിന്‍ തൈയ്യും പുഷ്പ കര്‍ഷകന്‍ ജേക്കബ് വാണിജ്യ മൂല്യമുള്ള അലങ്കാര സസ്യങ്ങളുടെ നടീല്‍ വസ്തുകളും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

കുരുമുളക് കര്‍ഷകന്‍ എ. ബാലകൃഷ്ണന്‍, വന്യഓര്‍ക്കിഡ് സംരക്ഷണത്തിലുടെ ശ്രദ്ധേയമായ കര്‍ഷകന്‍ വി.യു. സാബു, ബ്രാന്‍ഡഡ് തേനിന്റെ ലോഗോ നിര്‍മ്മിച്ച കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥിനി ദിവ്യ വില്യം എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കോളേജിലെ 2019 ബാച്ച് വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഔദ്യോഗിക ലോഗോയും മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ഗാന്ധി എം.പി യുടെ സന്ദേശം വായിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആര്‍. ചന്ദ്രബാബു, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍, അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം- കാര്‍ഷിക കോളേജ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.കെ. അജിത്കുമാര്‍, ഇ.ജെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രോ ബാഗിലെ കൃഷി ഉപേക്ഷിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രകൃതിയ്ക്ക് ദോഷകരമെന്ന് ബോധ്യമായതോടെ ഗ്രോബാഗുകൾ ഉപേക്ഷിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പ്രകൃതിസൗഹൃദ രീതികളിലൂടെ കൃഷി പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമെന്നും മണ്ണിന് ദോഷകരമായ വസ്തുക്കൾ ഉപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. മൺചട്ടികൾ, കയർ പിത് ചട്ടികൾ, റീസൈക്കിൾ ചെയ്യാവുന്നതും കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കുന്നതുമായ എച്ച്.ഡി.പി.ഇ കണ്ടെയ്‌നറുകൾ തുടങ്ങിയവ കൃഷിയ്ക്കായി ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും, സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബ്ലോക്കില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ഡി. രാജേഷ്, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി ജില്ലാ കോര്‍ഡിനേറ്റര്‍ സ്‌റ്റെഫിന്‍, വര്‍ക്ക് സൂപ്രണ്ട് എ. യൂനുസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സെമിനാറില്‍ എണ്‍പതില്‍പ്പരം കര്‍ഷകര്‍ പങ്കെടുത്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി (എസ്.എം.എ.എം), സൂക്ഷ്മ ജലസേചന പദ്ധതി (പി.എം.കെ.എസ്.വൈ-പി.ഡി.എം.സി), കാര്‍ഷിക വികസന ഫണ്ട് (എ.ഐ.എഫ്) പദ്ധതികളുടെ ഭാഗമായി കര്‍ഷകര്‍ക്കിടയിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി പദ്ധതി വിശദീകരണവും, ഡീലര്‍, മാനുഫാക്‌ചേര്‍സ് മീറ്റും കല്‍പ്പറ്റ ബ്ലോക്കില്‍ നടത്തി.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 27-ന് അമ്മായിപ്പാലം പഴം പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും പനമരം ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 28-ന് മില്ലുമുക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും മാനന്തവാടി ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 29-ന് മാനന്തവാടി ട്രൈസം ഹാളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും സെമിനാര്‍ നടക്കും. സെമിനാറില്‍ പങ്കെടുക്കുന്നതിനും പദ്ധതിയില്‍ ഗുണഭോക്താക്കളായി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ജില്ലയിലെ എല്ലാ കര്‍ഷകരും ബ്ലോക്കടിസ്ഥാനത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം; വിവിധ പദ്ധതികള്‍ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കാര്‍ഷിക കോളേജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് (ചൊവ്വ) രാവിലെ 9.30 ന് അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് അങ്കണത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. ചടങ്ങില്‍ കാര്‍ഷികമേഖലയില്‍ തനതു സംഭാവനകള്‍ നല്‍കിയ കര്‍ഷകരെ ആദരിക്കും. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി പ്രത്യേക പ്രഭാഷണം നടത്തും.
കാര്‍ഷിക കോളേജ് അക്കാദമിക് ബ്ലോക്ക്, മാതൃകാ പരിശീലന യൂണിറ്റ് എന്നിവയുടെ തറക്കല്ലിടലും, ലേഡീസ് ഹോസ്റ്റല്‍, മാതൃകാ തേന്‍ സംസ്‌കരണ യൂണിറ്റ്, കൂണ്‍ വിത്ത് ഉത്പാദന കേന്ദ്രം, ശീതീകരണ യൂണിറ്റ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ആദിവാസി കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈ വിതരണം, പുഷ്പ വിള നടീല്‍ വസ്തുക്കളുടെ വിതരണം, ആദിവാസികള്‍ക്കുള്ള ആട്ടിക്കുട്ടികളുടെ വിതരണവും നടക്കും. 2019 ബാച്ച് വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി. സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
ബീറ്റ്റൂട്ട് ഒരു സൂപ്പർഫുഡ് എന്ന പേരിൽ ഇടം പിടിച്ചിട്ടുള്ളതാണ്. മണ്ണിനടിയിൽ ഉണ്ടാകുന്ന ഈ പച്ചക്കറി പോഷകങ്ങളുടെ ഒരു കലവറയാണെന്ന് പറയപ്പെടുന്നു. വൈവിധ്യമാർന്ന ഗുണങ്ങളുള്ള ഈ പച്ചക്കറി അസംസ്കൃതമായും പലതരം കറികളുടെ രൂപത്തിലും അച്ചാറിട്ടും ഒക്കെ നമ്മളെല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്നു.
ധാരാളം പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ബീറ്റ്റൂട്ടിന്റെ മറ്റ് ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

ഇരുമ്പിന്റെ അംശം വളരെ കൂടുതൽ അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും. കൂടാതെ, ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന തളർച്ച, ക്ഷീണം എന്നിവ അകറ്റാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ്സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ രക്തോട്ടം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ അകറ്റാനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. നൈട്രേറ്റ്സിന് പുറമേ, ആന്റി ഓക്സിഡന്റുകളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.
സെമിനാർ സംഘടിപ്പിക്കുന്നു. 2022-23 കേരള സർക്കാർ സംരംഭകവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ 3687 യൂണീറ്റുകളും 14000 തൊഴിലവസരങ്ങളും വ്യാവസായിക-കർഷിക-മൃഗസംരംക്ഷണ- ടൂറിസം മേഖലയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഏകദിനശിൽപശാല സംഘടിപ്പിക്കുന്നു.
വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി എം.എൽ.എ.ശ്രീ ഐ.സി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ 2022 സെപ്തംബർ 20 ചൊവ്വാഴ്ച സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ വെച്ച് നടത്തുന്ന ശില്പശാലയിൽ
നിയജക മണ്ഡലത്തിലെ മുനിസിപ്പൽ ചെയർമാൻ, ബ്ലോക്ക് പ്രസിഡൻ്റുമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ എൽ.ഡി.എം, കെ .എഫ് .സി ജില്ലാ മാനേജർ, കെ.എസ്.ബി.സി.ഡി.സി. ജില്ലാ മാനേജർ, വനിത വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ, എന്നിവർ ക്ലാസുകൾ നയിക്കുന്നു കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ, വ്യവസായ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു.
കാർഷിക മേഖലയ്ക്കേറ്റ തിരിച്ചടിയിൽ നട്ടംതിരിയുന്ന വയനാടിൻ്റെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്താൻ സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിൽ സർക്കാർ പ്രത്യേക ഊന്നൽ നൽകി സംഘടിപ്പിക്കുന്ന പ്രസ്തുത സെമിനാറിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരുടെ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കുന്നതാണ്. ഉൽപ്പാദന, സേവന, കച്ചവട രംഗത്ത് സംരംഭങ്ങൾ തുടങ്ങാൻ ഒരുങ്ങുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം..
‘സെസാമം ഇൻഡിക്ക’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എള്ള് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നു. എള്ളിന്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ട് എള്ള് അനശ്വരതയുടെ വിത്ത് എന്നും അറിയപ്പെടുന്നു.
മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ജീവകം എന്നിവയും എള്ളിൽ ധാരാളമായുണ്ട്. മറ്റുള്ള ഭക്ഷ്യ എണ്ണകളെക്കാൾ എള്ളെണ്ണ ഗുണത്തിലും സ്ഥിരതയിതയിലും മുന്തിയതാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്നതും ഇന്ത്യയിലാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ എള്ളു കൃഷി ചെയ്യുന്ന സ്ഥലങ്ങൾ ആലപ്പുഴ കൊല്ലം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന മണൽനിലങ്ങളാണ്.

ഇനങ്ങൾ
കരപ്പാടം കൃഷിയ്ക്ക് 100-110 ദിവസം മൂപ്പുള്ള ഇനങ്ങളും താഴ്ന്ന നിലങ്ങളില്‍ 80-90 ദിവസം മൂപ്പുള്ളവയും ഉപയോഗിക്കാം.
കായംകുളം-1
– ഓണാട്ടുകരയിലെ താഴ്ന്ന നിലങ്ങള്‍ക്ക് യോജിച്ചത്
കായംകുളം-2
(തിലോത്തമ)
– ഓണാട്ടുകര നെല്‍പ്പാടങ്ങള്‍ക്ക് യോജിച്ചത്.
ഇലപ്പുള്ളിരോഗത്തിനെതിരെ പ്രതിരോധശേഷിയുണ്ട്.
ACV-1
– ശുദ്ധ നിര്‍ദ്ധാരിത ഇനം. ഓണാട്ടുകര വേനല്‍കൃഷിക്ക് യോജിച്ചത്.
ACV-2(സൂര്യ)
– ശുദ്ധ നിര്‍ദ്ധാരിത ഇനം. കരപ്പാടത്തിന് യോജിച്ചത്.
ACV-3(തിലക്)
– ശുദ്ധ നിര്‍ദ്ധാരിത ഇനം. ഓണാട്ടുകര വേനല്‍കൃഷിക്ക് യോജിച്ചത്.
തിലതാര(CST785*B14)
– ഓണാട്ടുകര നെല്‍പ്പാടങ്ങളില്‍ വേനല്‍കൃഷിക്ക്. 78 ദിവസം മൂപ്പ്. എണ്ണ 51.5%
OMT1165
– ഓണാട്ടുകര ഉയര്‍ന്ന നിലങ്ങള്‍ക്ക് യോജിച്ചത് (രണ്ടാംവിള) എണ്ണ 50.5%
തിലറാണി
– ഓണാട്ടുകര നെല്‍പ്പാടങ്ങളില്‍ വേനല്‍കൃഷിക്ക്.
ഓണാട്ടുകര ഭാഗത്തെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് യോജിച്ച കായംകുളം1, ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കുന്ന തിലോത്തമ എന്ന് അറിയപ്പെടുന്ന കായംകുളം 2, സോമ എന്നറിയപ്പെടുന്ന എ സി വി 1, ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ സൂര്യ എന്നറിയപ്പെടുന്ന എ സി വി2, വേനല്‍ക്കാലകൃഷിക്ക് അനുയോജയമായ തിലക് എന്ന എ സി വി 3 എന്നിവയാണ് പ്രധാന വിത്തിനങ്ങള്‍.
നടീൽ കാലം
താഴ്ന്ന നിലങ്ങള്‍:- ഡിസംബര്‍-ഏപ്രില്‍ (മൂന്നാംവിള)
കരപ്പാടം :- ആഗസ്റ്റ്-സെപ്റ്റംബര്‍.
കരപ്പാടങ്ങളിൽ മൂപ്പു കൂടിയ ഇനങ്ങളും നെൽപ്പാടങ്ങളിൽ മൂപ്പു കുറഞ്ഞ ഇനങ്ങളുമാണു കൃഷിക്ക് യോജിച്ചത്.

നടീൽ വസ്തുക്കൾ
വിത്താണ് നടീല്‍ വസ്തു. ഹെക്ടറൊന്നിന് 4-5 കി.ഗ്രാം വിത്ത് രണ്ടോ മൂന്നോ ഇരട്ടി മണലുമായി കലര്‍ത്തി ഒരേപോലെ വീഴത്തക്കവിധം വിതയ്ക്കണം.
നടീൽ രീതികൾ
വളരെ ചെറിയ വിത്തായതിനാൽ നിലം രണ്ടോ നാലോ തവണ ഉഴുത് നല്ലവണ്ണം ഉഴുതശേഷം കട്ടകൾ ഉടച്ച് കളകളും മറ്റും നീക്കം ചെയ്തു മണ്ണ് പരുവപ്പെടുത്തിയശേഷം വേണം കൃഷിയിറക്കാൻ. നിലം നല്ലവണ്ണം നിരപ്പായിരിക്കണം. അടിവളമായി ചാണകമോ കംപോസ്റ്റോ ഹെക്ടറിന് അഞ്ച് ടൺ എന്ന അളവിൽ ചേർക്കുക. എള്ള് വിതയ്ക്കുമ്പോൾ അധികം ഇൗർപ്പം പാടില്ല. വിത്ത് എല്ലാ സ്ഥലത്തും ഒരു പോലെ വീഴത്തക്കവിധം വിതറണം. പല്ലി വലിച്ച് നിരപ്പലകകൊണ്ടമര്‍ത്തി വിത്ത് ചെറുതായി മണ്ണിട്ട് മൂടുക.
വളപ്രയോഗം
30:15:30 കിലോഗ്രാം നൈട്രോജെന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയാണ് എള്ളിന് ഒരു ഹെക്റ്റ റിലേക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന വളപ്രയോഗം. ഇതിനായി ഒരു സെന്ററിലേക്ക് നല്‍കേണ്ടത് 260 ഗ്രാം യൂറിയ, 333 ഗ്രാം മസൂരിഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നീ നേര്‍വളങ്ങളാണ്. മുഴുവന്‍ ഫോസ്ഫറസും, പൊട്ടാഷും, 195 ഗ്രാം യൂറിയയും നടുന്ന സമയത്ത് നല്‍കുക.
വിതച്ച് 20-35 ദിവസത്തിനുശേഷം ബാക്കിയുള്ള യൂറിയ ഇലകളില്‍ തളിച്ച് കൊടുക്കുക. ഇതിന് 3% വീര്യമുള്ള യൂറിയ ലായനി ഉപയോഗിക്കാം. ഇതിനായി ഒരു സെന്റ്റിലേക്ക് 65 ഗ്രാം യൂറിയ വേണ്ടി വരുന്നു. അമ്ലഗുണമുള്ള മണ്ണില്‍ വളങ്ങള്‍ നല്‍കുന്നതിനു രണ്ടാഴ്ചയ്ക്ക് മുന്നേ 1 – 3 കിലോ കുമ്മായമോ/ ഡോളോമൈറ്റോ ചേര്‍ക്കുക. സെന്ററിനു 20 കിലോ എന്ന തോതില്‍ കാലിവളം/കമ്പോസ്റ്റ് അവസാനത്തെ ഉഴവോടെ അടിവളമായും രാസവളങ്ങള്‍ മണ്ണില്‍ ഈര്‍പ്പമുള്ളപ്പോഴും ചേര്‍ക്കണം.
ജലസേചനം
മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് കൂടുതലെങ്കിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ നനച്ചും കൃഷി ചെയ്യാം. കൂടുതലുള്ള ചെടികള്‍ പറിച്ചുമാറ്റിയതിനുശേഷം ആദ്യ നനയാകാം. പിന്നീട്15-20 ദിവസം ഇടവിട്ട് നനയ്ക്കാം. കായ്കള്‍ മൂത്തു തുടങ്ങുമ്പോള്‍ നന നിര്‍ത്തണം.
നാല്-അഞ്ച് ഇല പരുവത്തിലും, ശിഖിരങ്ങള്‍ ഉണ്ടാകുന്ന സമയത്തും, പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും നനയ്ക്കുന്നത് വിളവ് 35% മുതല്‍ 52% വരെ കൂടുന്നതിന് സഹായിക്കും. രണ്ട് തവണ നനയ്ക്കുവാന്‍ കഴിയുമെങ്കില്‍ അത് കായിക വളര്‍ച്ചയുടെ സമയത്തും പൂക്കുമ്പോഴും നല്‍കുന്നതും ഒരു നനയാണെങ്കില്‍ പൂക്കുന്ന സമയത്ത് നല്‍കുന്നതുമാണ് ഉത്തമം.
വിളവെടുപ്പ്
കായ്‌കള്‍ക്ക് മഞ്ഞനിറമാകുമ്പോള്‍ ചെടികള്‍ പിഴുതെടുക്കണം. രാവിലെ വിളവെടുക്കേണ്ടതാണ്. വേരുകള്‍ മുറിച്ചുമാറ്റിയശേഷം കെട്ടുകളായി 3-4 ദിവസം വയ്ക്കുക. ഇലകള്‍ കൊഴിഞ്ഞുകഴിയുമ്പോള്‍ വെയിലത്ത് നിരത്തി വടി കൊണ്ടടിച്ച് കായ്കള്‍ പൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇതാവര്‍ത്തിക്കണം. ആദ്യത്തെ ദിവസം എടുക്കുന്ന എള്ള് വിത്തിനായി ഉപയോഗിക്കാം. വിത്ത് സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് 7 ദിവസത്തെ ഉണക്ക് വേണ്ടി വരും.
മറ്റ് ഇടക്കാല പ്രവർത്തനങ്ങൾ
വിതച്ച് 15 ദിവസത്തിനുശേഷവും 25 – 35 ദിവസത്തിനുശേഷവും കളയെടുക്കണം. ചെടിയ്ക്ക് 15 സെ. മീ ഉയരമാകുമ്പോള്‍ ചെടികള്‍ തമ്മില്‍ 15 – 25 സെ. മീ അകലം വരത്തക്കവിധം കൂടുതലുള്ള ചെടികള്‍ പറിച്ച് മാറ്റണം.
മൂല്യവർധിത ഉൽപ്പനങ്ങൾ
എള്ളെണ്ണയ്ക്കു മലയാളിയുടെ മനസ്സിൽ ഉയർന്ന സ്ഥാനമാണുള്ളത്. എണ്ണകളിൽ ഏറ്റവും ശ്രേഷ്ഠമായവയിൽ ഒന്ന് എള്ളെണ്ണയാണ് എന്ന തിരിച്ചറിവാണു കാരണം. എള്ളിൽ 50 ശതമാനം എണ്ണയും 25 ശതമാനം മാംസ്യവുമാണ് അടങ്ങിയിരിക്കുന്നത്.
ധാരാളം അപൂരിത കൊഴുപ്പുമുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ച് കൂടുതൽ ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ധാരാളം അപൂരിത കൊഴുപ്പുമുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ച് കൂടുതൽ ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇൗ രാസഘടകങ്ങളാണ് എള്ളെണ്ണയുടെ ഔഷധ മൂല്യം വർധിപ്പിക്കുന്നത്.
അനുബന്ധം
വിത്ത് സൂക്ഷിക്കല്‍
പോളിത്തീന്‍ കൂടുകളിലോ തകരപ്പാത്രങ്ങളിലോ, മരപ്പാത്രങ്ങളിലോ, മണല്‍പാത്രങ്ങളിലോ വിത്ത് സൂക്ഷിച്ചാല്‍ ഒരു വര്‍ഷംവരെ അങ്കുരണശേഷി നില നില്ക്കും. ചാരമായി കലര്‍ത്തിയാല്‍ വിത്തിന്റെ അങ്കുരണശേഷി വളരെ കുറയുമെന്നതിനാല്‍ ഒരു കാരണവശാലും അത് പാടില്ല.
കടപ്പാട് : ഓൺലൈൻ
അനൂപ് വേലൂർ
