Home കാർഷികവാർത്തകൾനെല്ലിനൊപ്പം പച്ചില വളവും

നെല്ലിനൊപ്പം പച്ചില വളവും

by krishippura
2 comments

നെൽകൃഷിക്ക് ഓരോ സീസണിലും ഏക്കറിന് രണ്ട് ടൺ (2000 കി.ഗാം ) ജൈവ വളം ചേർക്കണമെന്നതാണ് ശാസ്ത്രീയ ശുപാർശ. ഇതിൽ നല്ലൊരു ഭാഗം പച്ചിലവളമായാൽ നല്ലത്.
എന്നാൽ ഒന്നാം വിള (വിരിപ്പ് ) സമയത്ത് കാലവർഷാരംഭത്തോടെ വിത്തിടുന്ന കൃഷി രീതിയിൽ പച്ചില വളപ്രയോഗം അത്ര പ്രായോഗികമല്ല.കാരണം പച്ചില വളങ്ങൾ നെൽ വിത്ത് വിതക്കും മുമ്പ് മണ്ണിൽ ചേർത്താൽ വേണ്ടത്ര ജലാംശം ഇല്ലാത്തതിനാൽ അത് അഴുകി മണ്ണുമായി ചേർന്നു കിട്ടില്ല. പകരം കാലിവളമോ, മണ്ണിര കംബോ സ്‌റ്റോ ചാക്കിൽ വരുന്ന മറ്റു ജൈവ വളങ്ങളോ ഉപയോഗിക്കുകയാണെങ്കിൽ ഉൽപ്പാദന ചെലവ് ഗണ്യമായി വർദ്ധിക്കും.

പകരം പയർ വർഗ്ഗവിളകളായ മമ്പയറോ, ചണമ്പോ വിത്ത് നെൽ വിത്തിനോടൊപ്പം ചേർത്തിടുകയാണെങ്കിൽ അനായസേന ജൈവ വളം മണ്ണിന് ലഭ്യമാക്കാനാകും.
പാടമൊരുക്കി ആദ്യ മഴയോടെ നെൽ വിത്ത് നുരിയിടുന്നതോടൊപ്പം ഏക്കറിന് അഞ്ച് കി.ഗ്രാം എന്ന കണക്കിന് പച്ചില വളമായ മമ്പയറോ ചണമ്പോ ചേർത്ത് വിതക്കണം. ഇത് വിജയകരമാകണമെങ്കിൽ ആദ്യമഴ ലഭിക്കുന്നതോടെത്തന്നെ വിത്തിടാൻ സാധിക്കണം. താമസിച്ച് വിത്തിട്ടാൽ മഴയുടെ ആധിക്യം കാരണം പയർ വർഗ്ഗച്ചെടികൾ വേണ്ട വിധം വളർന്നു വലുതാകാതെ ചീഞ്ഞു പോകാൻ സാദ്ധ്യതയുണ്ട്.

ആദ്യ മഴ സമയത്ത് വിത്തിട്ടാൽ നേരിയ ഈർപ്പത്തിൽ നെല്ലും പയറും ഒരുമിച്ച് കിളിത്തു വളരും. പയർ വർഗ്ഗവിളകളുടെ ആദ്യഘട്ട വളർച്ച നെല്ലിനേക്കാൾ വേഗത്തിലായതിനാൽ വേഗം വളർന്നുപൊങ്ങും. കാലവർഷം കനക്കുന്നതോടൊപ്പം പാടങ്ങളിൽ വെളളം കെട്ടി നിൽക്കുന്നതോടെ പയർവർഗ്ഗച്ചെടികൾക്ക് അതിജീവിക്കാൻ കഴിയാതെ അവ താനേ ചീഞ്ഞളിഞ്ഞു നെല്ലിന്റെ തുടർ വളർച്ചക്കാവശ്യമായ മികച്ച ജൈവ വളമായിത്തീരും.
നെല്ലിന് ശൈശവ ദശയിൽ തന്നെ ആവശ്യത്തിന് ജൈവാംശം ലഭ്യമാകുന്നതിന് പുറമെ ഒന്നാം വിളക്കാലത്തെ പൊടി വിത കൃഷിയിൽ അനുഭവപ്പെട്ടു വരുന്ന കളശല്യം കുറക്കാനും ഇതു വഴി സാധിക്കും.

ചണമ്പും, മമ്പയറും പയർ വർഗ്ഗ ചെടികളായതിനാൽ ചെടികളുടെ വേരുകളിൽ വസിക്കുന്ന റൈസോബിയം എന്ന ബാക്ടീരിയകൾ അന്തരീക്ഷ നൈട്രജൻ ശേഖരിക്കുകയും ചെടികൾ അഴുകുമ്പോൾ അതു കൂടി നെൽകൃഷിക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. അതിനാൽ നെൽകൃഷിക്ക് സാധാരണ ഉപയോഗിക്കുന്ന യൂറിയ, ഫാക്ടംഫോസ് മാതിരിയുളള രാസവളങ്ങളുടെ ഉപയോഗത്തിലും ഗണ്യമായ കുറവ് വരുത്താനാകും.
സാദ്ധ്യമായ സ്ഥലങ്ങളിൽ കർഷകർക്ക് അനുകരിക്കാവുന്ന ആദായകരമായ രീതിയാണിത്.

………………………………….
MK PAVITHRAN
( MKP MAVILAYI )
PO.MAVILAYI
KANNOOR Dist.
Pin.670622
Mob.9446088605.

ലേഖകൻ വയനാട് എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ സീനിയർ കൺസൾട്ടന്റാണ്.

You may also like

Comments are closed.