Home കാർഷിക വിജയഗാഥകൾ സുഗന്ധ വ്യഞ്ജന കൃഷിയും മൂല്യ വർധിത ഉൽപ്പന്നങ്ങളും

സുഗന്ധ വ്യഞ്ജന കൃഷിയും മൂല്യ വർധിത ഉൽപ്പന്നങ്ങളും

എം കെ പി മാവിലായി

by krishippura
0 comment

സുഗന്ധ സുരഭിലമായ അസംഖ്യം സസ്യങ്ങളുടെ നാടാണ് ഭാരതം. ഇവിടുത്തെ സുഗന്ധദ്രവ്യങ്ങളുടെ ചേതോഹരമായ വാസന ചരിത്രാതീത കാലം തൊട്ടു തന്നെ ലോകമൊട്ടുക്ക് വ്യാപിച്ചിരുന്നു. നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയിൽ സുഗന്ധവിളകൾക്ക് അതീവ സ്ഥാനമുണ്ട്. മിക്ക സുഗന്ധവിളകളുടേയും ഉൽപ്പാദനത്തിൽ നമ്മുടെ രാജ്യം തന്നെയാണ് മുൻപന്തിയിൽ. ഒരു കാലത്ത് സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതി നമ്മുടെ രാജ്യത്തിന്റെ കുത്തകയായിരുന്നു. ഇന്ന് ആ പഴയ പ്രതാപത്തിന് ഏറെ മങ്ങലേറ്റിട്ടുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള പല രാജ്യങ്ങളും ഇന്ന് സുഗന്ധദ്രവ്യ ഉൽപ്പാദനത്തിലും വിൽപ്പനയിലും നമ്മുടെ രാജ്യത്തോട് മത്സരിക്കുന്നു.

ഈ സാഹചര്യത്തിലും ഭാരതം എൺപത് കോടിയിലധികം രൂപക്കുള്ള സുഗന്ധദ്രവ്യങ്ങൾ പ്രതിവർഷം കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ കേരളത്തിന് നല്ലൊരു സ്ഥാനവുമുണ്ട്.
പതിന്നാലാം നൂറ്റാണ്ടിൽ കോഴിക്കോട് ഒരു തുറമുഖമെന്ന നിലയിൽ പ്രശസ്തമായതോടെയാണ് കടൽ താണ്ടി സുഗന്ധ വ്യഞ്ജനങ്ങളുടെ നാടന്വേഷിച്ച് ധാരാളം അറബികളും ചീനരും തുടർന്ന് വെള്ളക്കാരും കേരളക്കരയിലെത്തിയത്. സുഗന്ധരാജനായ കുരുമുളകിന്റെ പഴമയിലേക്ക് ഒരു തിരനോട്ടം നടത്തിയാൽ ലോക ചരിത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും കുരുമുളകിനെപ്പോലെ പ്രകീർത്തി നേടിയിട്ടുള്ള മറ്റൊരു കാർഷിക ഉൽപ്പന്നം ഉണ്ടായിട്ടില്ലെന്ന് കാണാൻ കഴിയും. കുരുമുളക് പോലെത്തന്നെ കേരളപ്പെരുമയുമായി അഭേദ്യ ബന്ധമുള്ള മറ്റൊരു സുഗന്ധ വ്യഞ്ജനമാണ് ഇഞ്ചി. വരരുചിപ്പഴമയോളം നീണ്ടുകിടക്കുന്നതാണ് ഇഞ്ചിപ്പുരാണം. ഇന്ത്യൻ ചുക്കിന്റെ പൗരാണികത്വം ചരിത്രരേഖകളിൽ കാണാം. വൃക്ഷ സുഗന്ധവിളകളിൽ ജാതി, ഗ്രാമ്പു, എലവങ്ങം അഥവാ കറപ്പ, സർവ്വ സുഗന്ധി എന്നിവയും പ്രധാനപ്പെട്ടവയാണ്. ഇവയുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മണ്ണും ഇന്ത്യയിൽ സുലഭമാണെങ്കിലും ഇന്ന് നമ്മുടെ ആവശ്യകതയുടെ പകുതിയിലേറെയും പുറംനാടുകളിൽ നിന്നും ഇറക്കുതി ചെയ്യേണ്ടതായാണിരിക്കുന്നത്.

വമ്പിച്ച വിപണന സാധ്യതയുള്ള ഈ വിളകൾ കൃഷി ചെയ്ത് ഉല്പാദനം വർധിപ്പിക്കുക വഴി ഇവയുടെ ഇറക്കുമതി കുറക്കാവുന്നതാണ്. നിലവിലുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ 4800 ഹെക്ടറിൽ ജാതി കൃഷി ചെയ്ത് 6900 ടൺ ജാതിക്ക ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇതിൽ എഴുപതു ശതമാനത്തിലധികവും കേരളത്തിൽ നിന്നാണ്. 4200 ഹെക്ടറോളം സ്ഥലത്ത് ഇത് കൃഷി ചെയ്യുന്നുണ്ട്. ഗ്രാമ്പൂവിന്റെ കാര്യത്തിലും ഇന്ത്യയിൽ മൊത്തം ഉൽപ്പാദനത്തിന്റെ പകുതിയിലേറെയും കേരളത്തിൽ നിന്നാണ്. ഇന്ത്യയിൽ 1550 ഹെക്ടറിലെ ഗ്രാമ്പൂ കൃഷിയിൽ നിന്നും 1300 ടൺ ഗ്രാമ്പൂ ലഭിക്കുന്നു. കേരളത്തിൽ 950 ഹെക്ടറോളം സ്ഥലത്താണ് ഗ്രാമ്പൂ കൃഷി ചെയ്യപ്പെടുന്നത്. എലവങ്ങം അഥവാ അഥവാ കറപ്പയാവട്ടെ ഇന്ത്യയിൽ ആകെ 350 ടണ്ണാണ് ഉൽപ്പാദിപ്പിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമായിരുന്ന അഞ്ചരക്കണ്ടിയിലെ തോട്ടം ഇന്ന് തീരെ ഇല്ലാതായി.
മിക്ക കറികളിലും ഒഴിച്ചുകൂടാനാവാത്ത സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഒളിമങ്ങാത്ത മഞ്ഞയുടെ ചാരുത എന്നും സ്ത്രീസൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാൻ ഉപയോഗിച്ചിരുന്നു. മണ്ണിന്നടിയിലെ പൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മഞ്ഞൾ അനാദികാലം മുതലേ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മുടെ ജീവിതവും സംസ്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. സൗന്ദര്യ വർധനവിനായാലും കറികളിലായാലും മരുന്നിനായാലും മഞ്ഞളിന്റെ ഉപയോഗം ഏറെ വർധിച്ചിരിക്കുകയാണ്. മഞ്ഞളിന്റെ മലയാളപ്പെരുമ എടുത്ത് കാട്ടുന്നതാണ് അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ആലപ്പി മഞ്ഞളും വയനാടൻ മഞ്ഞളും.


ആൾ സ്പൈസസ്, പി മന്റോ, ജമൈക്കൻ കുരുമുളക്, കപ്പൽ മുളക് എന്നീ പേരുകളിലും അറിയപ്പെടുന്ന സർവ്വ സുഗന്ധിക്കും ആരാധകർ കൂടി വരികയാണ്. ഇതിന്റെ ഇലകൾക്കും വിളഞ്ഞ കായ്കൾക്കും മറ്റു സുഗന്ധവിളകളായ ജാതി, ഗ്രാമ്പൂ, എലവങ്ങം, കുരുമുളക് എന്നിവയുടെ മണവും ഗുണവും ഉള്ളതു കൊണ്ടാണ് സർവ്വസുഗന്ധി എന്നർത്ഥം വരുന്ന ആൾ സ്പൈസസ് എന്ന പേരിൽ ഈ വിള അറിയപ്പെടുന്നത്. നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം ഈ ചെടിയുടെ വളർച്ചക്കനുകൂലമാണ്.
പലപ്പോഴും നമ്മുടെ നാട്ടിലെ പല സുഗന്ധദ്രവ്യ വിളകളും നിസ്സാര വിലക്ക് കയറ്റുമതി ചെയ്ത് വിദേശികളുടെ വ്യവസായ ശാലകളിലെത്തുന്നുണ്ട്. അതിൽ നിന്നും നിർമ്മിക്കപ്പെടുന്ന രാസപദാർത്ഥങ്ങളോ മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങളോ വലിയ വില നൽകി നാം തിരികെ വാങ്ങുന്ന അവസ്ഥയുണ്ട്. ഇക്കാരണത്താൽ ഇവ കൃഷി ചെയ്യപ്പെടുന്ന വ്യക്തികൾ പലപ്പോഴും ചൂഷണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. സുഗന്ധവിളകളുടെ കൃഷി വ്യാപനത്തോടൊപ്പം ഇവയുടെ മൂല്യവർധനവിനുളള അറിവും പ്രചരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇപ്പോൾ നാം കൂടുതൽ കേൾക്കുകയും എന്നാൽ വേണ്ടത്ര പ്രയോഗത്തിൽ കൊണ്ടുവരാത്തതുമായ വാക്കാണ് മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമ്മാണം. ഉപഭോക്താവിന് ഏറ്റവും സൗകര്യപ്രദമായ വിധത്തിലും കൂടുതൽ അദ്ധ്വാനം കൂടാതെ നേരിട്ടുപയോഗിക്കാൻ കഴിയുന്ന വിധത്തിലും ഉൽപ്പന്നങ്ങൾ തയ്യാറാക്കപ്പെടുകയുമാണ് മൂല്യവർധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. പാഴായിപ്പോകുന്ന അല്ലെങ്കിൽ നാമമാത്ര വിലക്ക് നാം നൽകുന്ന നമ്മുടെ ഉൽപ്പന്നങ്ങൾ ഇടത്തട്ടുകാരെ ഒഴിവാക്കി സംഭരിച്ച് സംസ്ക്കരിച്ച് വിപണിയിൽ നല്ല വിലയും ഡിമാന്റുമുള്ള പരശ്ശതം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ ആത്യന്തികമായി ഗുണം ലഭിക്കുന്നത് പ്രാഥമിക ഉൽപ്പാദകനായ കർഷകന് തന്നെയാണ്.

സുഗന്ധദ്രവ്യ വിളകളിൽ മിക്കതിലും നല്ല വാസനയും എളുപ്പത്തിൽ ബാഷ്പീകരിക്കുന്നതും ജലത്തിൽ കാര്യമായി ലേയത്വമില്ലാത്തതുമായ ചില ദ്രാവകങ്ങൾ ഉണ്ട്. ഇതിനെ എൻഷ്യൽ ഓയിൽ അഥവാ സുഗന്ധ തൈലമെന്ന് പറയും. ഓരോ സസ്യങ്ങളിലും ഇത് വ്യത്യസ്ഥ ഭാഗങ്ങളാണ് കൂടതലായി കാണുന്നത്. വിത്ത്, ഇല, തൊലി, കിഴങ്ങ്,പൂവ്, മൊട്ട് എന്നിവക്കെല്ലാമുള്ള പ്രത്യേക ഗന്ധം ഇത്തരം എസെൻസുകൾ ഉള്ളതു കൊണ്ടാണ്. ചെടികളിലെ ചില പ്രത്യേക ഗ്ലാൻഡുകളിലാണ് ഇത്തരം എസൻസ് അടക്കം ചെയ്തിട്ടുള്ളത്.
പ്രകൃതിദത്തമായ ഇത്തരം മൂല്യവർധിത ഉല്പന്നങ്ങൾക്ക് ലോക കമ്പോളത്തിൽ അനുദിനം പ്രിയം കൂടി വരികയാണ്. ബേക്കറി ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, സ്ക്വാഷുകൾ, ജാം, ടിന്നിലടച്ച ഭക്ഷ്യങ്ങൾ, ചോക്ക്ലേറ്റ്, പാനീയങ്ങൾ മുതലായവയുടെ നിർമ്മാണത്തിന് ഇവ അത്യാവശ്യമാണ്. ഇതോടൊപ്പം തന്നെ സോപ്പ്, ഡിറ്റർജന്റുകൾ, ഷാംപൂ, ഷേവിങ് ക്രീം തുടങ്ങിയവയിലും സുഗന്ധ തൈലങ്ങൾ മുഖ്യഘടകമാണ്. പല സുഗന്ധവിള തൈലങ്ങളും ഔഷധമായിത്തന്നെ നേരിട്ടുപയോഗിക്കുന്നുണ്ട്. ഇവയിൽ പലതും ആന്റി സെപ്റ്റിക്കുകളുമാണ്.
മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ലോക നിലവാരം വെച്ചു നോക്കുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സംഭാവന രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ്. അതുകൊണ്ട് തന്നെ വികസിച്ചു കൊണ്ടിരിക്കുന്ന ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കുമായി ഈ രംഗത്ത് ഇന്ന് വൻ നിക്ഷേപ സാദ്ധ്യതകളാണുളളത്. സുഗന്ധവ്യഞ്ജനങ്ങളിൽ പലതും വിളവെടുത്ത ശേഷം പെട്ടെന്ന് കേടുവന്നു പോകുന്ന തരത്തിൽ ഉള്ളതാണ്. ഇവ പാഴാകാതെ നിലനിർത്തണമെങ്കിൽ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റൽ തന്നെയാണ് മുഖ്യ പോം വഴി.


മുമ്പെല്ലാം സുഗന്ധവ്യഞ്ജനങ്ങൾ പ്രകൃതിദത്തമായ രീതിയിലാണ് ഉപയോഗിച്ചിരുന്നത്. ആഹാര പദാർത്ഥങ്ങൾ പാകം ചെയ്യാനും മറ്റും ആവശ്യമായ കറിപ്പൊടികൾ, മസാലപ്പൊടികൾ, എസൻസുകൾ എന്നിവയെല്ലാം ഉപഭോക്താവ് തന്നെയാണ് തയ്യാറാക്കിയിരുന്നത്. കാലം മാറിയപ്പോൾ അണുകുടുംബങ്ങളായി. സ്ത്രീകൾ മിക്കവരും പുറംജോലിക്ക് പോകുന്നവരായി. അണുകുടുംബങ്ങളിൽ ആഹാരം പാകം ചെയ്യാൻ പോലും സമയം കിട്ടാതെയായി. അതിനാൽ എല്ലാ വ്യഞ്ജനങ്ങളും പൊടിരൂപത്തിലോ പെയിസ്റ്റ് രൂപത്തിലോ ലഭിക്കാനാണ് ഇഷ്ടപ്പെടുന്നത്.
എല്ലാവിധ സുഗന്ധവ്യഞ്ജന വിളകളേയും വിവിധ മൂല്യ വരധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയെടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്നു നിലവിലുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, പ്ലന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റീജ്യനൽ റിസർച്ച് ലബോറട്ടറി, മൈസൂരിലെ സെൻട്ര ൽ ഫുഡ് ടെക്നോളജി റിസർച്ച് ഇന്റസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവ്വകലാശാല കൃഷി വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ എന്നിവ സുഗന്ധവ്യഞ്ജന വിളകളുടെ കൃഷി വികസനത്തിനും വിളകളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

You may also like

Leave a Comment