Home കാർഷികവാർത്തകൾകായ്കൾക്ക് 50 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്

കായ്കൾക്ക് 50 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്

by krishippura

അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്

എംകെപി മാവിലായി

മെക്സിക്കയിൽ പിറന്ന ഈ മിതോഷ്ണമേഖലാ ഫല സസ്യത്തെ ഇന്ന് ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും വളർത്തുന്നു. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ അവക്കാഡോ ഉൽപ്പാദിപ്പിക്കുന്നത് മെക്സിക്കോയ് ആണ്.
വെണ്ണയുടെ സ്വാദും സാദൃശ്യവുമുളളതിനാലാണ് ഇതിന് ബട്ടർ ഫ്രൂട്ട് അഥവാ വെണ്ണപ്പഴം എന്ന പേരും വന്നത്.

ലോറേസി (Lauraceae) എന്ന സസ്യകുടുംബത്തിലെ അംഗമാണ് അവക്കാഡോ. പെർസിയ അമേരിക്കാനാ (Persea americana ) എന്ന ശാസ്ത്രനാമത്തിൽ ഇത് അറിയപ്പെടുന്നു.

സസ്യ വിവരണം

ഏകദേശം 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മനോഹരമായ നിത്യ ഹരിത വൃക്ഷമാണിത്.
തളിരിലകൾക്ക് ആകർഷകമായ ചുവപ്പ് നിറവും ഇലകൾക്ക് കടും പച്ചനിറവുമാണ്.ശാഖാഗ്രങ്ങളിൽ പൂങ്കുലകളായി കാണുന്ന പൂക്കൾക്ക് ഇളം പച്ചനിറമായിരിക്കും. ഓരോ പൂങ്കുലയിലും നൂറിലേറെ പൂക്കണ്ടാ കും. സുഗന്ധികളാണിവ. പുക്കൾ വിരിയുമ്പോൾ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥാനമാക്കി അവക്കാഡോ ഇനങ്ങളെ എ, ബി എന്നീ രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. ഇവയിൽ ദ്വിലിംഗ പുഷ്പങ്ങളാണ് കാണപ്പെടുന്നതെങ്കിലും അവ ഏകലിംഗപുഷ്പങ്ങളെപ്പോലെ പെരുമാറുന്നു. ഓരോ പൂവും രണ്ടു തവണ വിരിയുന്നു എന്നതാണ് പ്രത്യേകത. ആദ്യം വിരിയുമ്പോൾ പെൺപൂവായും രണ്ടാമത് ആൺ പൂവായും ഇവ പ്രവർത്തിക്കുന്നു. ആദ്യം വിരിയുന്ന സമയത്ത് പൂക്കളിലെ പരാഗണസ്ഥലം പരാഗ രേണുക്കളെ സ്വീകരിക്കുവാനായി തയ്യാറായിരിക്കും. അതേസമയം അവയിൽ പരാഗരേണുക്കൾ പരാഗണം നടത്തുന്നതിന് തയ്യാറായി കഴിഞ്ഞിരിക്കുകയില്ല. ഇത് മൂലം ദ്വിലിംഗ പുഷ്പങ്ങളാണെങ്കിലും ഇവ ഫലത്തിൽ പെൺപൂക്കളെന്ന പോലെ പെരുമാറുന്നു. രണ്ടാമത് വിരിയുമ്പോൾ പരാഗരേണുക്കൾ പരാഗണത്തിന് തയ്യാറായിരിക്കും. എന്നാൽ പരാഗണസ്ഥലത്തിന്റെ സ്വീകരണ ശേഷി ഈ സമയത്ത് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കും. അതിനാൽ ഇവ ആൺ പൂക്കളുടെ ധർമ്മം നിർവ്വഹിക്കുന്നു.
സബർ ജെല്ലിയുടെ രൂപത്തിലോ ഗോളാകൃതിയിലോ കാണുന്ന കായ്കൾക്ക് ഇളം മഞ്ഞ കലർന്ന പച്ച മുതൽ ചുവപ്പ് കലർന്ന തവിട്ടു തുടങ്ങി വ്യത്യസ്ഥ നിറങ്ങളാണ്. എന്നാൽ
മാംസളവും ഭക്ഷ്യയോഗ്യവുമായ കാമ്പിന് മഞ്ഞ കലർന്ന പച്ചനിറമാണ്.
ജനുവരി മാസത്തോടെയാണ് ഇത് പൂക്കുന്നത്. സ്ഥലകാല മാറ്റമനുസരിച്ച് ഇതിന് മാറ്റം വരാം. കായ്കൾ പാകമാകുന്നതിന് ആറ് മാസത്തിലേറെ കാലമെടുക്കും.

കായ്കൾക്ക് 50 ഗ്രാം മുതൽ ഒരു കി.ഗ്രാം വരെ ഭാരമുണ്ട്. ശേഖരിച്ച പഴങ്ങൾ നാല് മുതൽ 14 ദിവസത്തിനകം തിന്നാൻ പാകമാകും.

കൃഷി രീതി

വെളളം കെട്ടി നിൽക്കാത്തതും നല്ല നീർവാർച്ചാ സൗകര്യമുള്ള എല്ലാതരം മണ്ണിലും ഇത് നന്നായി വളരും.
മൂത്ത് പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകളാണ് നടാൻ ഉപയോഗിക്കുന്നത്. നല്ല ഉൽപ്പാദനക്ഷമത പ്രകടിപ്പിക്കുന്ന വൃക്ഷത്തിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ ഒരാഴ്ചക്കകം നടാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അവക്ക് മുളക്കാനുളള സാധ്യത കുറവായിരിക്കും. നടുന്നതിന് മുമ്പായി വിത്തുകളുടെ പുറംതോട് നീക്കം ചെയ്യുന്നത് മുളയ്ക്കൽ എളുപ്പമാകാൻ സഹായിക്കും. വിത്ത് നട്ട് നാലാഴ്ചക്കുളളിൽ
മുളച്ചു തുടങ്ങും.
ഇത് കൂടാതെ ഗ്രാഫ് റ്റിങ്ങ്, ലെയറിങ്ങ്, ബഡ്ഡിംഗ് വഴിയും ഇതിന്റെ നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കാം. ഇന്ന് ഇതിന്റെ ഒട്ടുതൈകൾക്ക് വലിയ പ്രചാരമുണ്ട്. നട്ട് നേരത്തെ കായ്ക്കുമെന്നതും ഉല്പാദന ക്ഷമത മുൻകൂട്ടി ഉറപ്പിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യകത.

വിത്ത് തൈകൾക്ക് 30 മുതൽ 40 സെ.മീ ഉയരമായാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. ഏത് തരം തൈകളായാലും അവ മഴക്കാലങ്ങളിൽ നടുന്നതാണ് നല്ലത്.
രണ്ടടി വീതം നീളം, വീതി, താഴ്ചയുളള കുഴികളെടുത്ത് മേൽമണ്ണും ജൈവ വളങ്ങളും ചേർത്ത് കുഴി പൂർണ്ണമായും മൂടിയ ശേഷമാണ് തൈകൾ വെക്കേണ്ടത്. മഴക്കാലത്ത് ചെടിക്ക് ചുറ്റും വെള്ളം കെട്ടി നിലക്കാതിരിക്കാൻ ശ്രദ്ധിക്കണം. വേനലാക്കുന്നതോടെ ആദ്യത്തെ രണ്ടു മൂന്ന് വർഷങ്ങളിൽ ഭാഗിക തണലും നനവും നൽകണം. എല്ലാവർഷവും തുടർച്ചയായി വളപ്രയോഗം നടത്തിയാൽ അതിനനുസരിച്ച് വിളവർധന പ്രതീക്ഷിക്കാം.
ചെടികളുടെ അധികരിച്ച് വളരുന്ന ശാഖകൾ മുറിച്ച് മാറ്റി വളർച്ച ക്രമീകരിക്കുന്നത് നന്നായിരിക്കും. തറനിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ നാല് പാർശ്വ ശാഖകൾ വേണ്ടത്ര ഇടയകലത്തിൽ നിലനിർത്തി മറ്റുള്ളവ നീക്കം ചെയ്യാം. വയനാട് ജില്ലയിൽ സമീപകാലത്തായി അവക്കാഡോ കൃഷി വ്യാപകമായി വർധിച്ചിട്ടുണ്ട്.

വിളവെടുപ്പും സംസ്ക്കരണവും

ഉയർന്ന താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കായ്കൾ ആറ് മാസത്തിനുളളിൽ മൂത്ത് പാകമാകും. എന്നാൽ തണുപ്പ് കൂടിയ പ്രദേശങ്ങളിൽ കായ്കൾ മൂപ്പെത്തുന്നതിന് ഒരു വർഷവും ചിലപ്പോൾ അതിൽ കൂടുതൽ കാലവും എടുത്തേക്കും.മൂപ്പെത്തിയ കായ്കളിൽ വിത്തുകളുടെ പുറന്തോടിന് തവിട്ട് നിറമായിരിക്കും. കായ്കൾ താഴ്ന്ന താപനിലയിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസം വരെ കേടാവാതെ സൂക്ഷിക്കാം.

പോഷകവും ഔഷധ ഗുണങ്ങളും

വളരെ പോഷകസമ്പുഷ്ടമായ ഫലമാണ് ഇത്. പഴത്തിൽ 22.8 ശതമാനത്തോളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂട്ടാതെ 1.7 ശതമാനം മാംസ്യം, 0.8 ശതമാനം കാർബാേ ഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പഴത്തിൽ 290 അന്തർദ്ദേശീയ യൂണിറ്റ് വിറ്റാമിൻ എ, 10 മി.ഗ്രാം കാൽസ്യം, 80 മി.ഗ്രാം ഫോസ്ഫറസ്, 0.7 മി.ഗ്രാം ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. പഴത്തിൽ നിന്നും വേർതിരിയുന്ന എണ്ണയും വളരെ പോഷകസമ്പുഷ്ടമാണ്.
പഴത്തിന്റെ തൊലിക്ക് അണുനാശക ശേഷിയുണ്ട്. ഇത് വയറിളക്കത്തിനും, കൃമിശല്യത്തിനും പ്രതി വിധിയായി നൽകിപ്പോരുന്നു. ദഹനക്കേട്, വയറുവേദന, ആമാശയവ്രണം എന്നിവക്ക് മരുന്നായി വെണ്ണപ്പഴം കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. വയറ്റിലെ അസിഡിറ്റി ഒഴിവാക്കാനും ഇത് ഉത്തമമാണ്. സോറിയാസിസിന് ശമനമുണ്ടാക്കാൻ വെണ്ണപ്പഴം പുറമെ പുരട്ടുന്നത് ഒരു ചികിസാ രീതിയാണ്.
പല സൗന്ദര്യ വർദ്ധക വസ്തുക്കളേയും നിർമ്മാണത്തിന് ഈ ഫലം ഉപയോഗപ്പെടുത്തു ന്നുണ്ട്. ഇതിന്റെ
ഇലകളുടെ കഷായത്തിന് തൊണ്ടവേദനയും വയറുവേദനയും മാറ്റാൻ ശേഷിയുണ്ട്.

You may also like

Leave a Comment