ന്യൂഡൽഹി: കശുമാവിലെ പുഴുക്കളുടെ ആക്രമണ൦ കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയാണ്. വേരിലൂടെ പ്രവേശിച്ച് ക്രമേണ ഇവ മര൦ ഉണക്കി കളയു൦. ഇത് കശുവണ്ടിയുടെ വിളവ് വൻതോതിൽ കുറയുന്നതു തടയാൻ കണ്ണൂരുകാരിയായ കർഷക ആനിയമ്മ ബേബി കണ്ടെത്തിയ നാടൻപരിഹാരത്തിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
വേരുപടർത്തൽ രീതിയിലൂടെ മാതൃചെടിയിൽനിന്ന് കൂടുതൽ ആരോഗ്യമുള്ള പുതുചെടിയുണ്ടാക്കുന്ന ആനിയമ്മയുടെ രീതി കശുവണ്ടി വിളവ് മെച്ചപ്പെടുത്താനുള്ള നൂതനവിദ്യയായി അംഗീകരിച്ച് മന്ത്രാലയം പത്രക്കുറിപ്പിറക്കി.
2004-ൽ കശുവണ്ടിത്തോട്ടത്തിൽ കണ്ട കാര്യം പരീക്ഷിച്ചാണ് ആനിയമ്മ ചെടിയുടെ പ്രതിരോധശേഷിയും വിളവും കൂട്ടിയത്. ഒരു കശുമാവിന്റെ കൊമ്പ് മണ്ണിൽ മുട്ടി അതിൽനിന്ന് വേരുകൾ പടർന്നിരുന്നു. ഈ ഭാഗം സാധാരണയിലും വേഗം വളരുന്നതായി അവർ മനസ്സിലാക്കി. അടുത്തവർഷം പുഴുശല്യത്തെ തുടർന്ന് മാതൃമര൦ നശിച്ചെങ്കിലും വേരുപടർന്നുണ്ടായ പുതിയ കൊമ്പിന്റെ ഭാഗം ആരോഗ്യത്തോടെ നിന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിനു സമാന്തരമായി നിൽക്കുന്ന കൊമ്പുകളിൽ ചാണകവും മണ്ണും ചാക്കുകൊണ്ടു പൊതിഞ്ഞുവെച്ച് വേരുകൾ പാള വഴി മണ്ണിലെത്തിച്ച് മാതൃചെടിയിൽനിന്ന് പുതിയ ചെടികൾ ആനിയമ്മ വികസിപ്പിച്ചു. ഏഴുവർഷമായി ഈ രീതിയിലൂടെ തന്റെ കൃഷിയിടത്തിലെ വിളവ് ഇവർക്ക് കൂട്ടാനായി. ഈ രീതിയാണ് ഇപ്പോൾ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കുന്നത്. കേരള കാർഷിക സർവകലാശാലയും കർണാടകത്തിലെ ഐ.സി.എ.ആറും ഈ രീതി പരിശോധിച്ച് അംഗീകാരം നൽകിയിരുന്നു.