Home ഔഷധസസ്യങ്ങൾകുടംപുളി പുളിയല്ല ഔഷധമാണ്

കുടംപുളി പുളിയല്ല ഔഷധമാണ്

by krishippura

കേരളത്തിലെ കാലാവസ്ഥ കുടംപുളി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ഏതു തരം മണ്ണിലും കുടംപുളി വളരുമെങ്കിലും മണല്‍ കലര്‍ന്ന എക്കല്‍ മണ്ണിലാണ് നല്ലവണ്ണം വളരുന്നത്. പ്രത്യേകിച്ച് ആറ്റു തീരങ്ങളില്‍. കുടംപുളിയില്‍ ആണ്‍ വൃക്ഷത്തില്‍ നിന്നും ഫലമുണ്ടാകില്ല. പെണ്‍ വൃക്ഷത്തില്‍ നിന്നേ ഫലമുണ്ടാകൂ. കുടംപുളിയുടെ കുരു ഇട്ട് കിളിര്‍പ്പിച്ച് ഉണ്ടാകുന്ന തൈ വളര്‍ന്ന് ഒന്‍പതു പത്ത് വര്‍ഷം കഴിഞ്ഞാലേ ഫലമുണ്ടാകൂ. ആ വൃക്ഷം ആണാണെങ്കില്‍ പൂവിടും. പക്ഷേ ഫലം ഉണ്ടാകാറില്ല. ആ സമയം വരെ വളര്‍ത്തിയിട്ട് വെട്ടികളയേണ്ടി വരും. അത് കൃഷിക്കാരനു വളരെ ബാദ്ധ്യതയാകും. ഈ കാരണങ്ങളാല്‍ നല്ല ഫലം തരുന്ന മാതൃവൃക്ഷത്തില്‍ നിന്ന് എടുക്കുന്ന ഒട്ടുതൈകള്‍ ഉല്പാദിപ്പിച്ചാണ് കൃഷി നടത്തേണ്ടത്.

ഒട്ടുതൈകള്‍ ഉപയോഗിച്ച് കൃഷി നടത്തിയാല്‍ മൂന്ന്, നാല് വര്‍ഷം കൊണ്ട് ഫലം തരും. മാതൃ വൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും ഈ തൈകള്‍ക്ക് ഉണ്ടാകും. ഇത് ചെറിയ മരങ്ങളായി വളരും. കൂടുതല്‍ മരങ്ങള്‍ ഒരു നിശ്ചിത സ്ഥലത്ത് കൃഷി ചെയ്യുവാന്‍ സാധിക്കും. ഗവണ്‍മെന്റ് നേഴ്‌സറികളില്‍ നിന്നോ, എല്ലാ ജില്ലകളിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ നിന്നോ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് വാങ്ങാം. മൂന്നോ, നാലോ ഒട്ടുതൈകള്‍ കര്‍ഷകന്‍ വാങ്ങി വീടുകളില്‍ നട്ടാല്‍ മതി. ഇതാണ് ലളിതമായ കൃഷി.

മീന്‍കറിയില്‍ രുചിപകരുന്ന കുടംപുളിയുടെ മരം പിണംപുളി, മീന്‍പുളി, ഗോരക്കപ്പുളി, പിണാര്‍, പെരുംപുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗാര്‍സിനിയ ഗുമ്മി-ഗുട്ട എന്നതാണ് കുടംപുളിയുടെ ശാസ്ത്രീയനാമം. ഒരു നിത്യഹരിത വൃക്ഷമായ കുടംപുളി കേരളത്തിലെല്ലായിടത്തും കാണപ്പെടുന്നു.

തനിവിളയായും ദീര്‍ഘകാല ഇടവിളയായി തെങ്ങ്, കമുക് തോട്ടങ്ങളിലും വളര്‍ത്താവുന്ന കുടംപുളി ജൂലൈ, ഒക്ടോബര്‍ മാസങ്ങളാണ് തൈകള്‍ നടാന്‍ പറ്റിയ സമയം. മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലുള്ള ഇതിന്റെ പൂക്കളില്‍ ആണ്‍ പൂക്കള്‍ പെണ്‍പൂക്കളെ അപേക്ഷിച്ച് ചെറുതായിരിക്കും. വിളഞ്ഞ കായ്കള്‍ക്ക് മഞ്ഞ നിറമാണുള്ളത്. കായ് വിത്തു നീക്കം ചെയ്ത് ഉണക്കിയെടുത്തതാണ് കറികളില്‍ ഉപയോഗിക്കുന്നത്. കറികള്‍ക്ക് പര്‍പ്പള്‍ നിറം നല്‍കുന്നതു കൂടാതെ മധുരവും പുളിയും കലര്‍ന്ന സ്വാദും നല്‍കുന്നു

വിത്തു മുളപ്പിച്ചു കുടംപുളി-തൈകള്‍ നട്ടാല്‍ 50- 60 ശതമാനം ആണ്‍മരങ്ങളാകാന്‍ സാധ്യതയുണ്ട്. പെണ്‍മരങ്ങളായാല്‍ത്തന്നെ കായ്ക്കാന്‍ 10-12 വര്‍ഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകള്‍ നടാവുന്നതാണ്. ഒട്ടുതൈകളുടെ വളര്‍ച്ച രണ്ടാം വര്‍ഷം മുതല്‍ ദ്രുതഗതിയി ലായിരിക്കും.

കൊമ്പു കോതല്‍ അത്യാവശ്യമാണ്. 75 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ ഒട്ടു തൈകള്‍ തമ്മില്‍ 4 മീറ്റര്‍ അകലത്തിലും വിത്തു തൈകള്‍ 7 മീറ്റര്‍ അകലത്തിലുമായി ചെമ്മണ്‍ പ്രദേശങ്ങളിലും; എക്കല്‍ പ്രദേശങ്ങളില്‍ 50 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ വിത്തു തൈകള്‍ തമ്മില്‍ 7 മീറ്റര്‍ അകലത്തിലും ബഡ്ഡു തൈകള്‍ 4 മീറ്റര്‍ അകലത്തിലുമാണ് നടുന്നത്

ഉപയോഗം

കുടംപുളിയുടെ തോടില്‍ അന്നജം, കൊഴുപ്പ്, മാംസ്യം, ധാതുലവണങ്ങള്‍, അമഌങ്ങള്‍ എന്നിവയടങ്ങിയിരിക്കുന്നു. കുടംപുളി സത്ത് ഉല്പാദിപ്പിക്കുന്ന ധാരാളം ഫാക്ടറികള്‍ ഇന്ന് കേരളത്തിലുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇതിനു വന്‍ ഡിമാന്‍ഡാണ്. ശരീരത്തിലെ അമിതമായ കൊളോസ്‌ടോളിന് പരിഹാരമാണ് കുടംപുളി സത്തിന്റെയുപയോഗം. കേരളത്തിലെ എല്ലായിനം മീന്‍കറികളിലേയും അഭിവാജ്യഘടകമാണ് കുടംപുളി.

കുടംപുളിയുടെ കുരുവും, തളിരും, തൊലിയും, വേരും ഔഷധ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. കുടം പുളിയിലടങ്ങിയിരിക്കുന്ന ഹൈഡ്രോ സിട്രിക് അമ്ലത്തിനു ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ പറ്റും. സത്ത് ആയുര്‍വേദ മരുന്നുകളിലും ഫാര്‍മസ്യൂട്ടിക് മരുന്നുകളിലേയും ഒരു ചേരുവയാണ്. ഇതുകൊണ്ട് ഉണ്ടാക്കുന്ന കഷായം, ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. മോണ ശക്തിപ്പെടുത്തുവാന്‍ കുടംപുളി തോടു കൊണ്ടുള്ള വെള്ളം വായില്‍ കൊള്ളാറുണ്ട്. കുടംപുളി കുരുവില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കോകം എണ്ണ വളരെയധികം പോഷക സമൃദ്ധമായ ഭക്ഷ്യ എണ്ണയാണ്. കോകം എണ്ണ വേദന സംഹാരികളിലും, ഓയിന്‍മെന്റുകളിലും, ഔഷധങ്ങളിലും അസംസ്കൃത വസ്തുവായി ഉപയോഗിച്ചു വരുന്നു. കൈകാലുകളും, ചുണ്ടും വരണ്ടു പൊട്ടുന്നതിനു ഇത് വളരെ പ്രയോജനപ്പെടും. ചില പ്രദേശങ്ങളില്‍ മീനെണ്ണയ്ക്കു പകരമായും ഇത് ഉപയോഗിക്കുന്നുണ്ട്.

You may also like

Leave a Comment