ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ സുഭിക്ഷ കേരളം പദ്ധതിയുമായി ചേർന്നു നടപ്പാക്കിയ പൂകൃഷി വൻ വിജയം. പഞ്ചായത്തിലെ 17 വാർഡുകളിലായി ഓരോ വാർഡിലും അഞ്ചേക്കർ സ്ഥലത്ത് 20 പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് പൂ കൃഷി ആരംഭിച്ചത്. ഓരോ വാര്‍ഡിലും സ്വന്തം സ്ഥലത്തോ മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളിലുമൊക്കെയായാണ് കൃഷിക്കായുള്ള സ്ഥലം കണ്ടെത്തിയത്. വീട്ടുമുറ്റത്തെ ഒരുസെന്റ് സ്ഥലം മുതല്‍ വലിയ പറമ്പുകള്‍ വരെ കൃഷിക്കായി ഒരുക്കിയെടുത്ത് നാളുകള്‍ നീണ്ട അധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന നേട്ടത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ എത്തിയത്.
ബന്തി, ജമന്തി, അരളി, കുറ്റിമുല്ല എന്നീ പൂച്ചെടികൾ ആണ് പ്രധാനമായും കൃഷിചെയ്യുന്നത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം തൊഴിലുറപ്പ് തൊഴിലാളികൾക്ക് തന്നെ വീതിച്ചെടുക്കാം. ചെടികൾക്ക് വളമായി ഉപയോഗിക്കുന്ന എല്ലുപൊടി വളത്തിന് വേണ്ട തുകയും തൊഴിലുറപ്പ് ഫണ്ടിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് നൽകുന്നുണ്ട്.
നട്ട് ഒന്നരമാസക്കാലമായപ്പോൾതന്നെ പൂക്കള്‍ ലഭിച്ചുതുടങ്ങി. അമ്പലങ്ങളിലെ പൂജ ആവശ്യങ്ങള്‍ക്കും ബൊക്ക, റീത്ത്, മാല എന്നിവ നിര്‍മിക്കുന്നതിനും പൂക്കള്‍ വേണ്ട ആവശ്യക്കാർ തൊഴിലാളികളെ ഇപ്പോൾ സമീപിക്കുന്നുണ്ട്.
പള്ളിപ്പുറം ഗ്രാമത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. സ്വന്തമായി അധ്വാനിക്കാന്‍ മനസുള്ള സ്ത്രീകള്‍ക്ക് മികച്ചൊരു വരുമാനമാര്‍ഗമായി ഇത്തരം സ്ഥലങ്ങളെ മാറ്റിയെടുക്കുകവഴി പ്രകൃതി സംരക്ഷണത്തിലേക്കും വഴി തുറക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് സുധീഷ് പറഞ്ഞു.