എംകെപി മാവിലായി
കേരളത്തിന്റെ സൗഭാഗ്യങ്ങളിൽ ഒന്നാണ് പ്ലാവും ചക്കയും. ഭക്ഷ്യയോഗ്യമായ പഴവർഗങ്ങളിൽ വൈവിധ്യം കൊണ്ടും പോഷക മൂല്യം കൊണ്ടും അതിസമ്പന്നമാണ് ചക്ക. ഒരു കാലത്ത് പുരയിടത്തിലെ ഐശ്വര്യ അംഗമായിരുന്നു പ്ലാവ്. നാടിന്റെ വളർച്ചക്കൊപ്പം തൊടികളിൽ പടർന്ന് പന്തലിച്ച് വളർന്നിരുന്ന ഭീമൻ പ്ലാവുകൾ പലതും ഇല്ലാതായെങ്കിലും അടുത്ത കാലത്തായി വൻ മരങ്ങളായി വ ളരാത്ത ഒട്ടുതൈകൾ വാങ്ങി നട്ടുപിടിപ്പിക്കുവാൻ പരിമിത ഭൂമി മാത്രമുള്ളവർ പോലും അതീവതാൽപ്പര്യം പ്രകടിപ്പിക്കുന്നു. ഇഷ്ടപ്പെട്ട ഇനങ്ങൾ തെരഞ്ഞെടുക്കാമെന്നതും കാലേ കായ്ക്കുമെന്നതും വിളവെടുപ്പിന് സൗകര്യമുണ്ടെന്നതും ഒട്ടു ചെടികളുടെ ആകർഷണീയതയാണ്.
സസ്യ വിവരണം
ആർട്ടോകാർപസ് ഹെറ്ററോഫില്ലസ് ( Artocarpus heterophyllus) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചക്ക മോറേസിയേ (Moraceae) കുടുംബാംഗമാണ്. പശ്ചിമഘട്ടമാണ് പ്ലാവിന്റെ ജന്മദേശം. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്. ചക്കപ്പഴം ആറായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഉപയോഗിക്കുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇനങ്ങളുടെ കാര്യത്തിൽ വളരെയധികം വൈവിധ്യമുള്ള ഒരു വൃക്ഷമാണിത്. തമിഴ് നാട്ടിലെ കല്ലാർ – ബർലിയാർ ഗവേഷണ കേന്ദ്രത്തിലാണ് പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം. ഏതാണ്ട് 54 ഇനങ്ങൾ ഇവിടെയുണ്ട്. ഇവയെ പ്രധാനമായും പഴച്ചക്ക (കൂഴച്ചക്ക), വരിക്കച്ചക്ക എന്നിങ്ങനെ രണ്ടു വിഭാഗമാക്കാം. വരിക്കയുടെ ചുളയ്ക്ക് കട്ടി കൂടുതലായിരിക്കുമ്പോൾ കൂഴയുടേത് വളരെ മൃദുലമാണ്. നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള
മുട്ടം വരിക്ക എന്നയിനത്തിന്റെ ചുള കട്ടിയുള്ളതും മധുരവും മണവും ഉള്ളതാണ്. സിങ്കപ്പൂർ ഇനം നട്ടു മൂന്നാം വർഷം കായ്ക്കും. സിന്ദൂർ ഇനത്തിന്റെ ചക്ക ചുളക്ക് ഓറഞ്ച് നിറമാണ്. വർഷത്തിൽ രണ്ടു പ്രാവശ്യം കായ്ക്കുകയും ചെയ്യും. ചക്കക്ക് പത്ത് പന്ത്രണ്ട് കി.ഗ്രാം വരെ തൂക്കവുമുണ്ട്.
മുട്ടൻ വരിക്ക, തേൻ വരിക്ക, പാലോടൻ വരിക്ക, സിങ്കപ്പൂർ ജാക്ക്, ചെമ്പരത്തി വരിക്ക, താമര ചക്ക, വാകത്താനം വരിക്ക തുടങ്ങിയ ഇനങ്ങളും പ്രചാരത്തിലുണ്ട്.
കേരളത്തിൽ വിളയുന്ന വരിക്കച്ചക്കയിൽ പകുതിയോളം ഏതാണ്ട് പ്രതിവർഷം 20 ലക്ഷം വടക്കെ ഇന്ത്യയിലേക്ക് കടത്തി അയക്കുന്നെണ്ടന്നതാണ് ഏകദേശ കണക്ക്. ഗൾഫ് രാജ്യങ്ങളിലേക്ക് ഒരു സീസണിൽ 86 ടൺ വരെ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതിക്ക് മതിയാവോളം നല്ല വരിക്കച്ചക്ക ലഭിക്കുന്നില്ലെന്നതാണ് വിപണി സൂചിപ്പിക്കുന്നത്.
കേരളത്തിന് പുറമെ ആസാം, ത്രിപുര, ബീഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പ്ലാവ് ധാരാളമായിട്ടുണ്ട്.
കൃഷിരീതി
മുൻകാലങ്ങളിൽ വിത്ത് മുളപ്പിച്ച തൈകൾ മാത്രമാണ് നടീൽ വസ്തുവായി ഉപയോഗിച്ചിരുന്നത്.
പരപരാഗണം വഴി വരിക്കപ്ലാവിൽ നിന്നും ചിലപ്പോൾ കൂഴച്ചക്കയും ഉണ്ടാവാം. വിത്ത് വഴി വളർത്തിയെടുത്ത തൈകൾ കായ്ക്കുവാൻ എട്ടു വർഷമെടുക്കുകയും ചെയ്യും. ഇന്ന് ഗ്രാഫ്റ്റ് തൈകൾക്കാണ് ഏറെ പ്രിയം. ഇവ മാതൃവൃക്ഷത്തിന്റെ അതേ ഗുണത്തോട് കൂടിയതും നട്ടു രണ്ടാം വർഷം തന്നെ കായ്ച്ച് തുടങ്ങുന്നതുമാണ്
മഴക്കാലാരംഭത്തോടെ വിത്ത് തൈകളാേ ഗ്രാഫ്റ്റു തൈകളോ
നടാം.
ചെടികൾകൾ തമ്മിൽ 12 മീറ്റർ അകലം ലഭിക്കും വിധം 60 സെ.മീറ്റർ നീളം, വീതി, താഴ്ചയുളള കുഴിയെടുത്ത് 10 കി. ഗ്രാം കമ്പോസ്റ്റ് / കാലിവളം മേൽ മണ്ണുമായി ചേർത്ത് തറനിരപ്പിൽ നിന്ന് ഉയർന്ന് നില്ക്കത്തക്കവിധം നിറക്കണം. നടുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിന് മുകളിലായിരിക്കണം.

പോഷക ഗുണം
പഴമക്കാരുടെ ആരോഗ്യ രഹസ്യത്തിൽ ചക്കയെ മാറ്റി നിർത്താനാവില്ല. ‘ചക്കയും മാങ്ങയും മൂമാസം’. കേരളീയരുടെ ഭക്ഷണക്രമ ചിത്രങ്ങളിൽ മൂന്ന് മാസം കടന്നുപോയിരുന്നത് ചക്ക ഭക്ഷിച്ചു കൊണ്ടു തന്നെയായിരുന്നു. നാട്ടിൻ പുറത്തുകാർക്ക് ഭക്ഷ്യ സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കിയിരുന്ന ചക്ക ഇന്ന് ജാക്ക് റോസ്റ്റ്, ജാക്ക് വെജ് മിക്സ്, ചില്ലി ജാക്ക്, ജാക്ക് സലാഡ്, ജാക്ക് ഐസ് ക്രീം തുടങ്ങി വിവിധ ഫോമുകളിലായി ഇന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പടെ സുലഭമാണ്.
പ്രകൃതിദത്തമായ നിരവധി പോഷകങ്ങളുടെ കലവറയാണ് ചക്കയെന്നും രോഗ പ്രതിരോധ ശേഷി നൽകാനും ചക്കക്ക് കഴിവുണ്ടെന്നും പഴമക്കാർ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു.
സെൻട്രൽ ഫുഡ് ടെക്കനോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ഗവേഷണ സ്ഥാപനങ്ങളുട ഗവേഷണ ഫലങ്ങൾ ഈയൊരറിവിന് അടിവര ഇട്ടപ്പോഴാണ് ചക്കക്കുരുവും ചക്കയും ഏറെ ശ്രദ്ധേയമായത്. പല രോഗങ്ങൾക്കും പ്രതിരോധമായി പ്രവർത്തിക്കാൻ ചക്കപ്പഴത്തിലെ ജാക്കലിൽ ഘടകങ്ങൾക്ക് കഴിയുമെന്ന കണ്ടെത്തലും ചക്കക്ക് ആരാധാകരെ വർധിപ്പിച്ചു.
ചക്കച്ചുളക്ക് മധുരം നൽകുന്നത് ഇതിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് , ഫ്രാക്ടോസ്, റാംമ്നോ സ് (Rhamnose), അരാബി നോസ് (Arabi nose), ഗാലക്ടോസ് (Galactose) തുടങ്ങിയ കാർബോഹൈഡ്രേറ്റുകളാണ്. ഇവയെല്ലാം കൂടി 100 ഗാം ചുളയിൽ 13.8 ഗ്രാം വരെ കാണാറുണ്ട്. കരോട്ടിൻ ആണ് ചുളക്ക് നിറങ്ങൾ നൽകുന്നത്. വിറ്റാമിനുകളിൽ ഏറ്റവും അധികം സിയും, കൂടാതെ മറ്റു വിറ്റാമിനുകളായ ബി6 , തയാമിൻ എന്നിവയുമുണ്ട്. കൂടാതെ സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നീ ധാതുലവണങ്ങളുമുണ്ട്. ചക്കക്കുരുവും പോഷക സമൃദ്ധമാണ്.
കാർബോ ഹൈഡ്രേറ്റ്, ഫൈബർ, കാത്സ്യം, ഫോസ്ഫറസ്, അയേൺ, സോഡിയം, പൊട്ടാസ്യം , വിറ്റാമിൻ എ, വിറ്റാമിൻ ബി1, വിറ്റാമിൻ സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

ചക്കക്കാലം ചക്ക വിഭവങ്ങളുടെ കാലമാക്കാം
സംസ്ക്കരണം
ചക്ക പഴമായാലും പച്ചയായാലും നിരവധി വിഭവങ്ങൾക്ക് വേണ്ട അസംസ്കൃത വസ്തുവാണ്. വർഷം മുഴുവൻ ഉപയോഗിക്കാൻ പാകത്തിന് ചക്കയിൽ നിന്നും തയ്യാറാക്കാവുന്ന നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണി കൈയടക്കുന്നുണ്ട് .
ഇളം ചക്ക മുതൽ പഴുത്ത ചക്കയുടെ ചകിണി വരെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ
നിർമ്മിക്കാനായി ഉപയോഗപ്പെടുത്താം. ജൂലൈ മാസം വരെ ചക്ക ലഭിക്കുമെങ്കിലും വേനൽക്കാലത്ത് വിളയുന്ന ചക്കയാണ് മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് അനുയോജ്യം.
ചക്ക കൊണ്ട് നിർമ്മിച്ചു വരുന്ന ചില മൂല്യവർധിത ഉൽപ്പന്നങ്ങൾ

ഇളം ചക്ക ( ഇടി ചക്ക) :
കട് ലറ്റ്, അച്ചാർ, വിവിധ തരം കറികൾ, ഉണക്കി സൂക്ഷിക്കുകയും ചെയ്യാം.
അധികം വിളയാത്ത ചക്ക :
അച്ചാർ
വിളഞ്ഞ ചക്ക :
ബജി , വറ്റൽ, പപ്പടം, ചിപ്സ്, ഇഡ്ഡലി, വിവിധ കറികൾ
ഉണക്കിയ ചക്ക :
പൊടിച്ചെടുക്കുന്ന മാവ് (പൊടി) കൊണ്ട് മുറുക്ക്, പക്കാവട, ഉപ്പ്മാവ്, പുട്ട് തുടങ്ങിയവ
പഴുത്ത ചക്ക :
പൾപ്പിൽ നിന്നും സ്ക്വാഷ്, ചക്കത്തെര , കുവിളപ്പം, ജാം, സ്ക്വാഷ്, ചക്ക വരട്ടി, ഹൽവ, പുഡ്ഡിങ്ങ്, പായസം, വൈൻ, വിനാഗിരി
പഴുത്ത ചക്കയുടെ മടൽ:
പെക്ടിൻ / ജെല്ലി
ചക്കക്കുരു :
ബർഫി, മിഠായി
Comments are closed.