ഒരു ചെടിയിൽതന്നെ തക്കാളിക്കായും വഴുതനങ്ങയുമോ? അത്ഭുതപ്പെടേണ്ട… വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ചാണ് തക്കാളിക്കയും വഴുതനങ്ങയുമുണ്ടാകുന്ന പുതിയ ഇനം വികസിപ്പിച്ചിരിക്കുന്നത്. ബ്രിൻജാൾ, ടൊമാറ്റോ എന്നീ പേരുകൾ ചേർത്ത് ബ്രിമാറ്റോ എന്നു പേരിട്ടിരിക്കുന്ന ഈ ചെടികൾ കായ്ച്ചു നിൽക്കുന്നതു കാണാനും അഴകേറെ.
മുൻപൊരിക്കൽ ഉരുളക്കിഴങ്ങും തക്കാളിയും ചേർത്ത് പൊമാറ്റോ എന്നയിനവും ഇവിടെ വികസിപ്പിച്ചിരുന്നു.
വഴുതനയുടെ റൂട്ട് സ്റ്റോക്കിൽ കാശി സന്ദേശ് എന്ന സങ്കരയിനം വഴുതനയും കാശി അമൻ എന്ന തക്കാളിയിനവും ഗ്രാഫ്റ്റ് ചെയ്തിട്ടുള്ളതിനാലാണ് തക്കാളിയും വഴുതനങ്ങയും ഒരു ചെടിയിലുണ്ടാകുന്നത്. 25 ദിവസം പ്രായമായ തൈകളാണ് ഗ്രാഫ്റ്റിങ്ങിന് ഉപയോഗി ക്കുക. ഒരു ബ്രിമാറ്റോയിൽനിന്ന് 3–4 കിലോ വഴുതനങ്ങയും 2–3 കിലോ തക്കാളിക്കയും വിളവെടുക്കാനാകുമത്രേ.
വഴുതനയും തക്കാളിയും അടുത്ത ബന്ധുക്കളും കുടുംബക്കാരുമൊക്കെയാണെങ്കിലും തക്കാളിയുടെ ജനപ്രീതി വഴുതനയ്ക്കില്ല. എന്നാൽ വാട്ടരോഗവും കേടുകളും കാരണ൦ തക്കാളിക്കൃഷി പലപ്പോഴും വിജയിക്കണമെന്നില്ല. വഴുതനയാവട്ടെ, നല്ല വിളവു൦ തരു൦. വാട്ടരോഗത്തെ ചെറുക്കാനുള്ള വഴുതനയുടെ കഴിവ് പ്രയോജനപ്പെടുത്തി വഴുതനയുടെ തൈകളിൽ തക്കാളിയുടെ തൈകൾ ഗ്രാഫ്റ്റ് ചെയ്യാറുണ്ട്. ചുവട്ടിൽ വഴുതനയാണെങ്കിലും വളർന്നുകഴിയുമ്പോൾ തക്കാളിക്കയാണ് ഇത്തരം ഗ്രാഫ്റ്റ് ചെടികളിലുണ്ടാവുക. എന്നാൽ, ബ്രിമാറ്റോയിൽ ഇരു കായ്കളു൦ ഒരുമിച്ചു കായ്ച്ചു നിൽക്കു൦.