എംകെപി മാവിലായി
പ്രാചീന കാലം മുതൽ നട്ടുവളർത്തി വരുന്ന ഒരു ഫലവർഗ്ഗച്ചെടിയാണ് അത്തി.മൊറേസിയേ (Moraceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം ഫൈക്കസ് കാരിക്ക എന്നാണ്.മദ്ധ്യേഷ്യൻ സ്വദേശിയായ അത്തിമരം ഇന്ന് ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ചൈന, ആഫ്രിക്ക, ഈജിപ്റ്റ്, അമേരിക്ക, ടർക്കി , ഇറാൻ എന്നീ രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. നാൽപ്പാമരത്തിൽ പ്രതിപാദിച്ചിരിക്കുന്ന അത്തി (ഫൈക്കസ് റസി മോസ ) യിൽ നിന്നും വ്യത്യസ്ഥമാണ് ഭക്ഷ്യാവശ്യത്തിനുപയോഗിക്കുന്ന ഇനം.
ഏകദേശം 20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഇല പൊഴിയും വൃക്ഷമാണ് അത്തി. പ്രധാനമായും തണ്ട് മുറിച്ചു നട്ടാണ് ചെടി വളർത്തിയെടുക്കുക. ഒരു വർഷത്തിനു മേൽ വളർച്ചയെത്തിയതും മൂന്ന് മുതൽ ആറ് വരെ മുട്ടുകൾ ഉള്ളതുമായ തണ്ട് ഭാഗം നടാനായി ഉപയോഗിക്കാം. വിത്ത് നട്ടും തൈകൾ ഉൽപ്പാദിപ്പിക്കാം. വിത്തുകൾ 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം നടാൻ ഉപയോഗിക്കാം. തൈകളായാലും മുറിച്ചെടുത്ത തണ്ടുകളയാലും വെളളം കെട്ടി നില്ക്കാത്തതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്താണ് ഇവ നട്ടുപിടിപ്പിക്കേണ്ടത്.
അത്തിയിൽ അധികോൽപ്പാദന ശേഷിയുള്ള സങ്കരയിനങ്ങളും ഇപ്പോൾ പ്രചാരത്തിലുണ്ട്. ബ്ലാക്ക് മിഷൻ, വെന്റ്യൂറ, അൽമ , ഇറ്റാലിയൻ വൈറ്റ്, കൊണ്ടാർഡിയ, ബ്രൗൺ ടർക്കി എന്നിവയാണ് പ്രധാനം.ചെടി വളർന്നു തുടങ്ങിയാൽ മുഖ്യ തണ്ടിൽ ഒരു മീറ്റർ വരെ ഉണ്ടാകുന്ന ശാഖകൾ നീക്കം ചെയ്യണം. പിന്നീട് ശാഖകൾ വളരാൻ അനുവദിക്കണം.പുർണ്ണവളർച്ചയെത്തിയ അത്തിമരത്തിന് അധികം ഉയരം വയ്ക്കാതെ നിറയെ ശാഖകളുമായി പടർന്ന് പന്തലിച്ചു നിൽക്കുന്ന പ്രകൃതമായിരിക്കും.തണ്ട് നട്ട് നാലാം കൊല്ലം മുതൽഫലങ്ങൾ ഉണ്ടായി തുടങ്ങും. ഇതിന്റെ പൂക്കൾ നീണ്ട കുലകളായിട്ടാണ് വളരുന്നത്. ഓരോ കുലയിലും ആൺ പൂക്കളും പെൺപൂക്കളും കാണും . ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് പൂവിടൽ കാലം. വരണ്ട കാലാവസ്ഥയിലാണ് ഫലങ്ങൾ പാകമാകുക. അത്തിപ്പഴം വേഗത്തിൽ കേട് വന്ന് ഉപയോഗ ശൂന്യമാകുന്നത് കൊണ്ട് സംസ്ക്കരിച്ച പഴമാണ് വിപണിക്ക് പ്രിയം.
ഔഷധ ഗുണങ്ങൾ
അത്തിമരത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധം നാട്ടു വൈദ്യത്തിൽ പല രോഗനിവാരണത്തിനും ഉപയോഗിച്ച് വരുന്നു. ആമാശയ മുഴ, കുഷ്ഠം എന്നിവ അകറ്റാൻ അത്തിമരത്തിന്റെ വിത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിക്കാറുണ്ട്. വസ്തി പ്രയോഗത്തിന് ഉത്തമമാണ് അത്തി. നാട്ടുവൈദ്യത്തിൽ പൊളളൽ , നേത്രരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് ആശ്വാസമായും അത്തി ഉപയോഗിക്കുന്നു.
അമിത വണ്ണം കുറക്കാൻ അത്തിപ്പഴം ഉത്തമമാണ്. ബലക്ഷയം , മലബന്ധം, ദഹനക്കുറവ്, അർശസ്, ആസ്തമ ഇവക്കെല്ലാം ഉത്തമ ഔഷധമായി അത്തിപ്പഴത്തെ ആയുർവേദം വിശേഷിപ്പിക്കുന്നു.
കടുപ്പമേറിയതും ഇലാസ്തിക സ്വഭാവമുള്ളതുമായ അത്തിമരം ഉരുപ്പടികൾ നിർമ്മിക്കാൻ ഉപയോഗിച്ചു വരുന്നു.
പോഷക ഗുണങ്ങൾ
100 ഗ്രാം ഉണക്ക അത്തിപ്പഴത്തിൽ 640 മില്ലിഗ്രാം പൊട്ടാസ്യം, 162 മില്ലിഗ്രാം കാൽസ്യം, 2.03 മില്ലിഗ്രാം ഇരുമ്പ്, വിറ്റാമിൻ എ, ഇ , കെ , ക്ലോറോ ജെനിൻ, വിറ്റാമിൻ ബി വർഗ്ഗത്തിലെ നിയാസിൻ, പിരിഡോക്സിൻ, ഫോളിക് ആസിഡ്, പാന്റോത്തെനിക്ക് ആസിഡ്, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.
സംസ്ക്കരണം
പച്ചക്കായകൾ പഴുക്കുമ്പോൾ ചുവപ്പ് നിറമാകും. ഇത് പറിച്ചെടുത്ത് ഞെട്ട് മാറ്റി കഴുകി വൃത്തിയാക്കണം. ഇത് കഷണങ്ങളാക്കി മുറിച്ചിടണം. ഈ കഷണങ്ങളിലെ കറ കളയാൻ ചുണ്ണാമ്പ് ലായനിയിൽ നാല് – അഞ്ച് മണിക്കൂർ ഇട്ട് വെക്കണം. തുടർന്ന് ലായനിയിൽ നിന്നും മാറ്റി ശുദ്ധവെളളത്തിൽ നന്നായി കഴുകിയെടുക്കണം. ഈ കഷണങ്ങൾ തിളക്കുന്ന വെളളത്തിലിടണം. അപ്പോൾ സ്വാഭാവികമായും തിള നിൽക്കും. വീണ്ടും തിളപ്പിക്കുക. രണ്ട് മൂന്ന് മിനുട്ട് കഴിഞ്ഞ ശേഷം അടുപ്പിൽ നിന്നും മാറ്റി വെള്ളം ഊറ്റി തണുത്ത വെളത്തിലിടുക.
ഒന്നര കി.ഗ്രാം പഞ്ചസാര ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് ചൂടാക്കി ലയിപ്പിച്ചതിൽ മൂന്ന് ഗ്രാം സിട്രിക്ക് ആസിഡ് ചേർത്ത് അടുപ്പിൽ നിന്നും മാറ്റുക . ലായനി തണുത്ത് 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ ഒരു ഗ്രാം മെറ്റാബൈ സൾഫേറ്റ് ചേർത്ത് ലായനി തണുത്ത ശേഷം വെള്ളം ഊറ്റി പഴങ്ങൾ ശുദ്ധജലത്തിൽ കഴുകി വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് ഉപയോഗിക്കാം. ഇത് വായു കടക്കാത്ത പാത്രത്തിൽ ദീർഘകാലത്തേക്ക് യാതൊരു കേടും വരാതെ സൂക്ഷിക്കാം.