Home കാർഷികവാർത്തകൾഓർക്കിഡിനുളള വളപ്രയോഗം കരുതലോടെ

ഓർക്കിഡിനുളള വളപ്രയോഗം കരുതലോടെ

by krishippura
6 comments

ഓർക്കിഡ് അതിന്റെ സ്വാഭാവിക ആവാസസ്ഥലത്ത് വളരുമ്പോൾ അഴുകിയ മരത്തൊലിയിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ലഭിക്കുന്ന പോഷകമൂലകങ്ങൾ കൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ കൃത്രിമ സാഹചര്യത്തിൽ നമ്മുടെ വീട്ടുമുറ്റങ്ങളിലും മറ്റും വളർത്തുമ്പോൾ പ്രത്യേക പരിചരണം നൽകി ആവശ്യമായ പോഷകമൂലകങ്ങളെല്ലാം നൽകേണ്ടതുണ്ട്.
ഓർക്കിഡിന് ദ്രവരൂപത്തിൽ വളം നൽകുന്നതാണുചിതം. ചാണകം, കോഴിവളം, കടലപിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം ഓർക്കിഡിനിഷ്ടമാണ്.

എന്നാൽ ഇവയെല്ലാം വെളളത്തിൽ കുതിർത്ത് രണ്ടു മൂന്നു ദിവസം വെച്ച ശേഷം അതിന്റെ തെളി ശേഖരിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ തളിക്കുന്നതാണ് നല്ലത്.രാസവളക്കൂട്ട് ഒരു ലിറ്റർ വെള്ളത്തിന് ഒന്നര ഗ്രാം എന്ന തോതിൽ ലയിപ്പിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കാവുന്നതാണ്. ചെടികളുടെ വളർച്ചക്ക് നൈട്രജൻ കൂടുതൽഅടങ്ങിയ രാസവളക്കൂട്ടാണ് നല്ലത്. എന്നാൽ പൂക്കൾ ഉൽപ്പാദിപ്പിക്കാൻ ഫോസ്ഫറസും , പൊട്ടാഷും കൂടുതൽ അടങ്ങിയ രാസവള കൂട്ടാണ് ഉപയോഗിക്കേണ്ടത്. മൂന്നു സംഖ്യകളുടെ അനുപാതത്തോടെ പറയുന്ന രാസവള കൂട്ടുകളിൽ ആദ്യം കാണിക്കുന്ന സംഖ്യ നൈട്രജന്റെ ശതമാനവും രണ്ടാമത്തേത് ഫോസ്ഫറസും മൂന്നാമതായി കാണിക്കുന്നത് പൊട്ടാഷിന്റെ അനുപാതവുമാണ്. ഉദാഹരണത്തിന് 10: 5:20 എന്ന രാസവളക്കൂട്ടിൽ 10 ശതമാനം നൈട്രജനും, 5 ശതമാനം ഫോസ്ഫറസും 20 ശതമാനം പൊട്ടാഷും അടങ്ങിയിരിക്കും.

രാസവളങ്ങളിൽ നിന്ന് പ്രധാന പോഷകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ലഭിക്കുമ്പോൾ ചേർക്കുന്ന ജൈവ വളങ്ങളിൽ നിന്നും കുറഞ്ഞ തോതിൽ ആവശ്യമായ ഇരുമ്പ്, ബോറോൺ, സിങ്ക്, മോളിബ്ഡിനം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും ലഭിക്കുന്നു. രാസവളങ്ങളുടെ സാന്ദ്രത കൂടുന്നത് ചെടികൾക്ക് ഹാനികരമാണ്. ലായനിയുടെ സാന്ദ്രത കൂട്ടുന്നതിനേക്കാൾ സാന്ദ്രത കുറച്ച് തവണകളുടെ എണ്ണം കൂട്ടുന്നതാണ് നല്ലത്.ഓർക്കിഡിൽ പൂവിടുന്ന സമയങ്ങളിൽ ചെടി പൊതുവെ വിശ്രമാവസ്ഥയിലായിരിക്കും. അതിനാൽ ഈ കാലത്തുള്ള വളപ്രയോഗം പ്രയോജനകരമാകില്ല.പത്ര പോഷണം വഴി രാസവളങ്ങൾ രാസവളങ്ങൾ ചേർക്കുന്നത് ചെടികൾക്ക് പെട്ടെന്ന് പോഷകമൂലകങ്ങൾ ലഭ്യമാകാൻ സഹായകമാകും. പത്ര പോഷണം എന്നാൽ വളം ദ്രവരൂപത്തിൽ ഇലകളിൽ തളിക്കുന്ന രീതിയാണ്. സാധാരണ തയ്യാറാക്കുന്ന രാസവള ലായനി രണ്ടോ മൂന്നോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിലും ചെടികളുടെ എല്ലാ ഭാഗങ്ങളിലും തളിക്കാവുന്നതാണ്.
__________
എം കെ പി മാവിലായി

You may also like

Comments are closed.